Sunday 18 June 2017

ഛായാഗ്രഹണകലയിലെ റൊമാന്റിക് യുഗം അവസാനിച്ചു: രഞ്ജന്‍ പാലിത്

ഫിലിം ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന സമയത്തായിരുന്നു ഛായാഗ്രഹണ കലയിലെ റൊമാന്റിക് കാലഘട്ടമെന്നും ഡിജിറ്റല്‍ യുഗത്തോടെ അത് അവസാനിച്ചുവെന്നും പ്രശസ്ത ഛായാഗ്രാഹകന്‍  രഞ്ജന്‍ പാലിത്. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി ഹോട്ടല്‍ ഹൊറൈസണില്‍ വച്ച് നടത്തിയ ശില്പശാലയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

എല്ലാവരും മാസ്റ്റേഴ്‌സ് ആണെന്നും തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും രഞ്ജന്‍ പാലിത് പറഞ്ഞു. ക്യാമറ കയ്യിലെടുത്തു ഷൂട്ട് ചെയ്യുമ്പോള്‍ സ്വന്തം ചലനങ്ങളില്‍ തനിക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കുന്നവെന്നും യന്ത്രങ്ങളില്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കെടുത്തവര്‍ക്ക് സംവദിക്കാന്‍ അവസരം നല്‍കുന്ന ഒരു ചോദ്യത്തോടെയാണ് അദ്ദേഹം ക്ലാസ് തുടങ്ങിയത്.  പ്രേക്ഷകരില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് നര്‍മ്മം നിറഞ്ഞ ഭാഷയില്‍ അദ്ദേഹം  മറുപടി നല്‍കി. ലൈറ്റ്, ഫ്രെയിം, ഫോക്കസ് എന്നീ മൂന്ന് ഘടകങ്ങളാണ് ഛായാഗ്രഹണകലയുടെ അടിസ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഥയുടെ ഘടന, കഥാപാത്രത്തിന്റെ മാനസികാവസ്ഥ, സംവിധായകന്റെ കാഴ്ചപ്പാട് എന്നിവ പ്രേക്ഷകന് അനുഭവപ്പെടുത്തുന്നത് ഛായാഗ്രഹണ കലയിലൂടെയാണെന്നും ഒരു ഛായാഗ്രാഹകന്‍ കഥാപാത്രത്തെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂണ്‍ ലൈറ്റ് ഫോട്ടോഗ്രാഫിയില്‍ അധിഷ്ഠിതമാക്കി നിര്‍മിച്ച  സെന്‍സ് ഫ്രം ഓര്‍ഫന്‍, അന്ധനായ ബാവുള്‍ ഗായകന്റെ ജീവിതം കാണിച്ചു തരുന്ന അബക് ജായെ ഹെരെ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ് സ്വാഗതം പറഞ്ഞ ശില്പശാല രഞ്ജന്‍ പാലിതിന്റെ ഗിറ്റാര്‍ സംഗീതത്താലും പ്രേക്ഷക  പങ്കാളിത്തം കൊണ്ടും സമ്പന്നമായി.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...